നീതിക്കുവേണ്ടി വിശന്നും ദാഹിച്ചും പോരാടിയ ഈശോസഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമി നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു. അദ്ദേഹത്തിന് 84 വയസായിരുന്നു.
അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി
ഉറച്ചുനിന്നതിനാൽ ഫാ. സ്റ്റാൻ സ്വാമി മാസങ്ങളായി ജയിലിലായിരുന്നു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന്
2020 ഒക്ടോബർ 8ന് ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്.
2017 ഡിസംബർ 31-ന് എൽഗാർ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പുനെയിലെ ശനിവാർ വാഡയിൽ സംഘടപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പരിപാടി മാവോയിസ്റ്റ് അനുഭാവമുള്ളവർ സംഘടിപ്പിച്ചതാണെന്നും, ഇതിൽ മാവോയിസ്റ്റ് അനുകൂല നീക്കങ്ങൾ നടന്നെന്നുമാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലുള്ളത്. ഈ പരിപാടിയാണ്, പിന്നീട് 2018 ജനുവരി 1-ന് നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിലേക്ക് വഴിവച്ചത് എന്നാണ് എഫ്ഐആർ പറയുന്നത്.
1818-ൽ മറാഠാ പേഷ്വമാർക്കെതിരെ ഭീമ കൊറേഗാവിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം ദളിത് വംശജർ സംഘടിച്ച് യുദ്ധം ചെയ്തിരുന്നു. ഇതിൽ ജയിച്ചത് ബ്രിട്ടീഷുകാർക്ക് പിന്നിൽ അണിനിരന്നത് ദളിത് സൈന്യമാണ്. ഈ ജയം ആഘോഷിക്കാൻ ലക്ഷക്കണക്കിന് ദളിതരാണ് 2018 ജനുവരിയിൽ ഭീമ കൊറേഗാവിലെത്തിയത്. എന്നാൽ ഇതിനിടെ ഉണ്ടായ അക്രമത്തിൽ ഇരുപത്തിയെട്ടുകാരനായ രാഹുൽ പതംഗ്ലെ എന്ന യുവാവ് കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് വലിയ രീതിയിൽ സംഘർഷമുണ്ടായി. ഇതിന് പിന്നിൽ മാവോയിസ്റ്റ് ശക്തികളാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ അമ്പത് വർഷത്തിലധികമായി അദ്ദേഹം പ്രവർത്തിക്കുന്നു. ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നു.
തനിക്കെതിരെ ഉണ്ടെന്ന് എൻഐഎ പറയുന്ന തെളിവുകൾ “കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകൾ ഉദ്യോഗസ്ഥർ തന്റെ കംപ്യൂട്ടറിൽ നിക്ഷേപിച്ചുവെന്നും” അദ്ദേഹം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് 2018 മുതൽ പൂനെ പോലീസും എൻഐഎയും പലതവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. താൻ താമസിക്കുന്ന ബഗൈച കാസസിന് തീവ്ര ഇടതു സംഘടനകളുമായി ഒരു ബന്ധവുമില്ലെന്നും ബഗൈച ജസ്യൂട്ട് സഭയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ, തിരുവനന്തപുരം എംപി ശശി തരൂർ തുടങ്ങിയവർ അപലപിച്ചിരുന്നു. ആദിവാസികളുടെ അവകാശത്തിനായി ജീവിതം മുഴുവൻ മാറ്റിവച്ച ആളാണ് സ്റ്റാൻ സ്വാമി. അതുകൊണ്ടാണ് മോദി ഭരണകൂടം അവരെ അടിച്ചമർത്താനും നിശബ്ദരാക്കാനും ശ്രമിക്കുന്നത്. ഇവരുടെ ഭരണം മൂലം ആദിവാസികളുടെ ജീവിതമാർഗത്തിനു പുരോഗതി ഉണ്ടാക്കുന്നതിനു പകരം മൈനിംഗ് കമ്പനികളുടെ ലാഭം വർധിപ്പിക്കുകയാണു ചെയ്യുന്നതെന്നും രാമചന്ദ്രഗുഹയുടെ ട്വീറ്റിൽ പറയുന്നു.