Saturday, July 27, 2024
No menu items!
Homeഭൂമി വിവാദംഭൂമി വിവാദവും ഗൂഢാലോചനയും വ്യാജരേഖ കേസും

ഭൂമി വിവാദവും ഗൂഢാലോചനയും വ്യാജരേഖ കേസും


ഭൂമിവിവാദം ഉയർത്തിയവർ അതിന് സഭയുടെയും സമൂഹത്തിൻ്റെയും പൂർണ പിന്തുണ ഉറപ്പാക്കാൻ കണ്ടെത്തിയ മാർഗ്ഗം പൈശാചികമായിരുന്നു. യേശു ക്രിസ്തുവിനെക്കുറിച്ച് നേരിയ കേട്ടറിവുള്ളവർ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളായിരുന്നു ഏതാനും വൈദികരുടെ നേതൃത്വത്തിൽ രൂപം കൊണ്ടത്. ഉയർന്ന ചിന്തകൾ പ്രസംഗിക്കുന്നവരുടെ ദുഷ്ടത്തരങ്ങൾ ലോകം തിരിച്ചറിഞ്ഞ സംഭവമായിരുന്നു ഇവർ സൃഷ്ടിച്ച വ്യാജരേഖകൾ.

ഭൂമി വിവാദത്തെക്കുറിച്ച് പഠിക്കുന്നവർക്ക് ഈ വിവാദത്തിൻ്റെ തിരക്കഥകൾ സൃഷ്ടിച്ചവരുടെ ഘട്ടം ഘട്ടമായുള്ള മുന്നേറ്റ തന്ത്രങ്ങൾ കാണാൻ കഴിയും. ഒന്നാം ഘട്ടമെന്ന നിലയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് ഒരു മഹാസംഭവമാക്കി ഏതാനും പേർ രംഗത്തു വരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി ”മാർ ആലഞ്ചേരി അതിരൂപതയുടെ സ്വത്ത് വിറ്റുതുലച്ചു” എന്ന് പ്രചരിപ്പിച്ച് വിഷയം സഭയിലും സമൂഹത്തിലും ചർച്ച ചെയ്ത് ആർച്ച് ബിഷപ്പിനെതിരേ പൊതുവികാരം സൃഷ്ടിക്കുന്നു. തുടർന്ന് ആരോപണ വിധേയർ തന്നെ അന്വേഷണ കമ്മീഷൻ എന്ന റോളിൽ രംഗത്തു വരുന്നു. നിയുക്തരായിരിക്കുന്ന വിഷയത്തിൽ അന്വേഷിക്കേണ്ട യഥാർത്ഥ ക്രമക്കേടുകൾ എല്ലാം അന്വേഷിക്കാതെ, മുൻവിധിയോടെ ചില രേഖകൾ മാത്രം നോക്കി ”അന്വേഷണ കമ്മീഷൻ റിപ്പോർട്ട്” പടച്ചുണ്ടാക്കി മാധ്യമങ്ങൾക്ക് സമർപ്പിച്ച് ആരോപണങ്ങൾ എല്ലാം ശരിയായിരുന്നു എന്ന് വരുത്തിത്തീർക്കുന്നു.

ഇതിൻ്റെ രണ്ടാം ഘട്ടം എന്ന നിലയിൽ ക്രിമിനൽ കേസുകൾ കൊടുത്തു സഭാതലവനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കോടതി, പോലീസ് കേസുകളുമായി ബിനാമികൾ രംഗത്തു വരുന്നു. കൂട്ടായ ചർച്ചകളും തീരുമാനങ്ങളുമായി സഭയുടെ ഉത്തരവാദിത്വപ്പെട്ടവർ ഒരു സംഘമായി ഒരുമിച്ചിരുന്ന് എടുത്ത വിഷയത്തിൻ്റെ പേരിൽ കേസുകളുടെ പരമ്പരകൾ സൃഷ്ടിക്കപ്പെടുന്നു. പ്രതിസ്ഥാനത്ത് ഒരു വൻ മാത്രം – സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി !എല്ലാ ദിവസവും വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. പോലീസ് -കോടതി വ്യവഹാരങ്ങളിൽ ആരോപണങ്ങളുടെ പ്രവാഹം സൃഷ്ടിക്കുന്നു. മാർ ആലഞ്ചേരി ഉന്നത സ്ഥാനത്തിരുന്ന് വിശ്വാസ വഞ്ചനയം സാമ്പത്തിക തിരിമറിക്കായി ഗൂഡാലോചനയും നടത്തി എന്ന് മാധ്യമങ്ങൾ വിധിയെഴുതുന്നു. “സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ കർദിനാൾ രാജിവച്ചു” എന്ന വെണ്ടക്കാ നിരത്താൻ മാധ്യമങ്ങൾ മുഷിഞ്ഞ് കാത്തിരുന്നു.

ഇതിനിടെ, ഉപജാപസംഘം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തിരക്കഥയിൽ ഉണ്ടാകേണ്ട ഗതികേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. “നിങ്ങൾ പറയുംപോലെ അഴിമതി നടത്തിയെങ്കിൽ, ആ പണം പിതാവ് എന്ത് ചെയ്തു?” എന്ന സാധാരണ വൈദീകരുടെയും വിശ്വാസികളുടെയും ചോദ്യങ്ങൾ അപ്രതീക്ഷിതമായി ഈ ഘട്ടത്തിൽ ഉയരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമായിരുന്നു. പണത്തിൻ്റെ തിരിമറികൾ സംശയാലുക്കളെ കാണിച്ചു കൊടുക്കേണ്ടതുണ്ട്. ഇതിനുള്ള കുത്സിത ശ്രമങ്ങളാണ് “വ്യാജരേഖകൾ” എന്ന മൂന്നാം ഘട്ടത്തിൻ്റെ പൈശാചികതയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

ഇനി വ്യാജരേഖ കേസും പ്രതികളുടെ പേരിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങളും പോലീസ് രേഖകളിൽ നിന്നുള്ള വായനയിൽ കാണുന്ന പ്രകാരം വിവരിക്കാം.

തൃക്കാക്കര പോലീസ് FIR 342/2019 ആയി കേസ് രജിസ്റ്റർ ചെയ്തു, ജില്ലാ പോലീസ് (റൂറൽ) മേധാവി ആർ വിശ്വാനന്ദ് IPS-ന്റെ നേതൃത്വത്തിൽ വിശദമായി അന്വേഷിച്ചു കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ CC 1729/2020 നമ്പറായി സമർപ്പിച്ച കുറ്റപത്രം താഴെ പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നു:

1. ഒന്നാം പ്രതി – ഫാ. ആന്റണി (ടോണി ) കല്ലൂക്കാരൻ
2. രണ്ടാം പ്രതി – ഫാ. പോൾ തേലക്കാട്ട്
3. മൂന്നാം പ്രതി – ഫാ. ബെന്നി മാരാംപറമ്പിൽ
4. നാലാം പ്രതി – ആദിത്യ സക്കറിയ വളവി
* വിഷ്ണു റോയി -മാപ്പു സാക്ഷി

സീറോ-മലബാർ സഭയുടെ തലവനും, എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്തയും, കാർദിനാളുമായ മാർ ജോർജ് ആലഞ്ചേരി, ഭൂമി വില്പനയുമായി ബന്ധപ്പെട്ട് അനധികൃത ഇടപാടുകളും സാമ്പത്തിക നേട്ടവും ഉണ്ടാക്കിയെന്നുള്ള ആരോപണങ്ങളിൽ പിതാവിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന ഒന്നാം പ്രതിയും കൊന്തുരുത്തി ഇടവകയിലെ സഹവികാരിയുമായിരുന്നു ഫാ ടോണി കല്ലൂക്കാരൻ, നാലാം പ്രതിയും അതേ ഇടവകയിലെ മതബോധന അധ്യാപകനും എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായിരുന്നു ആദിത്യ സക്കറിയ വളവി. ഒന്നാം പ്രതി കൊന്തുരുത്തി പള്ളിയിൽ നിന്നു സ്ഥലം മാറി എറണാകുളം അർച്ചുബിഷപ്പ് ഹൗസിൽ 20-09-2016 മുതൽ 23-2-2018 വരെ മേജർ ആർച്ച്ബിഷപ്പിന്റെ ഓഫീസിൽ സെക്രട്ടറി ആയി ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ മൂന്നാം പ്രതി ഫാ. ബെന്നി മാരാംപറമ്പിലുമായി ഉണ്ടായിരുന്ന സൗഹൃദം തുടരുന്നതിനും കൂടികാഴ്ചകൾ നടത്തുന്നതിനും ഇടയിൽ, ഭൂമി ഇടപാടിൽ കർദിനാളിനു എതിരായി ഉയർന്ന ആരോപണങ്ങളെ അനുകൂലിച്ചു നിലാപാട് സ്വീകരിച്ച ഒരു വിഭാഗം വൈദീകർക്കും വിശ്വാസികൾക്കുമിടയിൽ ടി ആരോപണങ്ങൾക്ക് ആക്കം കൂട്ടുവാനും, കർദിനാളിനെ ചതിയിലൂടെ സ്ഥാനഭ്രാഷ്ടനാക്കുകയോ, അപകീർത്തിപ്പെടുത്തി സമ്മർദ്ദത്തിലാക്കി സ്വയം സ്ഥാനത്യാഗം ചെയ്യുവാൻ നിർബന്ധിതനാക്കുകയോ ചെയ്യണമെന്നുള്ള മന:പൂർവ്വമായ ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികൾ ആലോചിച്ചുറപ്പിച്ചും, കൂട്ടായും, കർദിനാൾ അനധികൃതമായി പണമിടപാടുകൾ നടത്തുന്നതായും, വൻ സമ്പത്തിക നിഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും, അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജരേഖകൾ നിർമ്മിച്ചു സഭാധികാരികളെയും, വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും കർദിനാളിന്റെ ഖ്യാതിക്കു ഹാനി ഉണ്ടാക്കുന്നതിനായി 31-07-2018 തിയതിക്കു മുൻപുള്ള കാലം പ്രതികൾ തമ്മിൽ ഗൂഡാലോചന നടത്തുകയും,

1) ആയതിന്റെ ആവശ്യത്തിലേക്കു നാലാം പ്രതി ആദിത്യ Grand Hayyat എന്ന ബഹുരാഷ്ട്ര കമ്പനിയിൽ Head of Finance & Risk Management എന്ന തസ്തികയിൽ ജോലി ചെയ്യുന്ന ആളാണെന്നും, കർദിനാൾ Grand Hayyat എന്ന കമ്പനിയിൽ വൻതോതിൽ ബിനാമി പേരിൽ ഷെയറുകൾ വാങ്ങി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മറ്റും വിശദീകരിക്കുന്ന “The Unethical Shares and Mergers of Mar George Alencherry, Syro Malabar Church” എന്ന തലക്കെട്ടുള്ള റിപ്പോർട്ട് നാലാം പ്രതി ആദിത്യ 31-07-2018 ൽ വ്യാജമായി നിർമ്മിച്ചു ആയതു അന്നേ ദിവസം adithyaz123@gmail.com എന്ന Email-ൽ നിന്നും companies.docx എന്ന file name-ൽ ഒന്നാം പ്രതി ഫാ. ടോണിയുടെ tonyisnear@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു നൽകിയും

2)തുടർന്ന് 02-08-2018ൽ ഒന്നു മുതൽ നാലു വരെ പ്രതികൾ എറണാകുളം ലിസി ആശുപത്രി റോഡിലുള്ള വിയാനി പ്രിന്റിങ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സത്യദീപം മാസികയുടെ ചീഫ് എഡിറ്ററായ രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ടിന്റെ ഓഫീസിൽ വച്ചു കൂടിച്ചേർന്നും ഒത്തൊരുമിച്ചും ചർച്ച ചെയ്തും ടി വ്യാജരേഖ പരസ്പരം കൈമാറിയും കൂടുതൽ വ്യാജരേഖകൾ നിർമ്മിക്കുന്നതിനും ആലോചിച്ചുറച്ചു തീരുമാനിച്ചതിനു ശേഷം

3) സീറോ-മലബാർ സഭയുടെ തലവനായ കാർദിനാളിന് ഇന്ത്യ മുഴുവൻ അധികാര പരിധിയുള്ള പത്രിയാർക്കീസ് പദവി ലഭിക്കുന്നതിനുവേണ്ടി മറ്റു കത്തോലിക്കാ സഭകളുടെ അനുമതി ലഭിക്കുന്നതിനായി ലത്തീൻ കത്തോലിക്കാ ബിഷപ്പുമാർക്ക് പണം കൈമാറിയതായി തെറ്റിദ്ധരിപ്പിക്കും വിധം ബിഷപ്പുമാരുടെ പേരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടങ്ങിയ രേഖ 06-08-2018ൽ നാലാം പ്രതി ആദിത്യ വ്യാജമായി നിർമ്മിച്ച് adithyavalavill@gmail.com എന്ന ഇമെയിലിൽനിന്നും MariaCalistSoosaPakiam.docx എന്ന file name-ൽ അന്നേ ദിവസം (06-08-2018) 11.41 AMന് ഒന്നാം പ്രതിയുടെ tonyisnear@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു നൽകിയും, ടി സമയം തന്നെ മെയിൽ ലഭിച്ച വിവരം ഒന്നാം പ്രതി ഫാ. ടോണി “Got it” എന്ന മറുപടി നാലാം പ്രതി ആദിത്യക്കു അയച്ചും,

4) അന്നേ ദിവസം തന്നെ ടി ഫയൽ രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ടിന്റെ thelakatpaul@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു നൽകിയും, രണ്ടാം പ്രതി അന്നേ ദിവസം തന്നെ “Thank you, let us pray to St. Antony. Fr. Paul Thelakat” എന്ന് ഒന്നാം പ്രതി ഫാ. ടോണിക്ക് മറുപടി അയക്കുകയും,

5) അന്നേ ദിവസം, 06-08-2018ൽ 8.54 PMന് ഒന്നാം പ്രതി ഫാ. ടോണി നാലാം പ്രതി ആദിത്യനിൽനിന്ന് അയച്ചു കിട്ടിയ MariaCalistSoosaPakiam.docx എന്ന file name ഉള്ള ഡോക്യൂമെന്റിൽ കൂട്ടിചേർക്കലുകൾ നടത്തിയശേഷം അത് രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ടിന്റെ thelakatpaul@gmail.com എന്ന ഇമെയിലിലേക്ക് അയച്ചും,

6) തുടർന്ന്, 20-08-2018ൽ Marriot Vacation Club-ൽ കാർദിനാളിന് അംഗത്വം ഉണ്ടെന്നും, കർദിനാളിന്റെ നേതൃത്വത്തിൽ ഇടപ്പള്ളിയിലുള്ള Lulu International Shopping Mall-ൽ വച്ചു ബിഷപ്പുമാരടക്കം പതിനഞ്ചോളം പേർ പങ്കെടുത്ത മീറ്റിംഗ് നടത്തിയെന്നും മറ്റുമുള്ള രേഖകൾ നാലാം പ്രതി ആദിത്യ വ്യാജമായി നിർമ്മിച്ച് marriotmeeting.pdf എന്ന file name-ലും, transactions to lulu credited on 11march 2011.jpg Grand-Hayyat-Kochi-Bolgatty-Fact-English.pdf എന്ന file name-കളിലുമുള്ള മൂന്ന് ഡോക്യൂമെന്റുകൾ നാലാം പ്രതി ആദിത്യ രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ടിന്റെ thelakatpaul@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു നൽകിയും,

7) അന്നേ ദിവസം തന്നെ 5.59 PMന് MariaCalistSoosaPakiam.docx, 6.08 PM ന് Grand-Hayyat-Kochi-Bolgatty-Fact-English.pdf എന്നീ file name-കളുള്ള രണ്ടു ഡോക്യൂമെന്റുകളും നാലാം പ്രതി ആദിത്യ രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ടിന്റെ thelakatpaul@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു നൽകിയും,

😎 21-08-2018-ന് 8.27 AMന് രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ട് “Dear Adithya, Thank you for the mail. I got five attached documents. I shall call you later. With love and regards Fr. Paul Thelakkat” എന്ന മെസ്സേജ് മറുപടിയായി നാലാം പ്രതിയുടെ adithyavalavill@gmail.com എന്ന ഇമെയിലിലേക്ക് അയച്ചും,

9) 01-09-2018ന് 8.38 PMന് നാലാം പ്രതി ആദിത്യ കർദിനാളിന്റെ പേരുവിവരങ്ങൾ വ്യാജമായി ചേർത്തിട്ടുള്ള Marriot International Reports First Qarter 2018 Results(1).pdf, 13.23.bmp എന്നീ file name-കളിലുള്ള രണ്ടു ഡോക്യൂമെന്റുകൾ രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ടിന്റെ thelakatpaul@gmail.com എന്ന ഇമെയിലിലേക്ക് അയച്ചു നൽകിയും, 02-09-2018ന് 12.02 PMന് രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്ട് “Thank you Adithya for the two documents sent to me. With love and regards, Fr. Paul Thelakkat” എന്ന മറുപടി നാലാം പ്രതി ആദിത്യയുടെ adithyavalavill@gmail.com എന്ന ഇമെയിലിലേക്ക് അയച്ചും,

10) നാലാം പ്രതി ആദിത്യ വ്യാജമായി നിർമ്മിച്ച് രണ്ടാം പ്രതി ഫാ. പോൾ തേലക്കാടിന് അയച്ചു നൽകിയിരുന്ന transactions to lulu credited on 11 march 2011.jpg, marriot meeting.pdf എന്നീ file name-കളുള്ള ഡോക്യൂമെന്റുകൾ 08-09-2018ന് 7.18 PMന് നാലാം പ്രതി ആദിത്യ ഒന്നാം പ്രതി ഫാ. ടോണിയുടെ tonyisnear@gmail.com എന്ന ഇമെയിലിലേക്ക് അയച്ചും,

11) തുടർന്ന് 13-09-2018ന് നാലാം പ്രതി ആദിത്യയുടെ സുഹൃത്തും കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനറും, നാലാം സാക്ഷി (മാപ്പു സാക്ഷി)യും ആയ വിഷ്ണു റോയിയുടെ വാഴക്കലയിലുള്ള വീട്ടിൽ വച്ചു വിഷ്ണു റോയിയുടെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഉപയോഗിച്ച് ജോർജ് അലഞ്ചേരിയുടെ പേരിലുള്ള ICICI ബാങ്ക് അക്കൗണ്ട് നമ്പർ 981974232111-ൽ നിന്നും 21-09-2016ന് ലുലു കൺവൻഷൻ സെന്ററിന്റെ അക്കൗണ്ട് നമ്പർ 50200008257752-ലേക്ക് NEFT മുഖാന്തിരം 8,93,400/- രൂപ അയച്ചുവെന്ന രേഖ വ്യാജമായി നിർമ്മിച്ച് Lulu Convention.jpg എന്ന file name-ലും, 12-10-2016ന് ICICI ബാങ്കിന്റെ 9819745232111 എന്ന ജോർജ് അലഞ്ചേരിയുടെ അക്കൗണ്ടിൽ നിന്നും NEFT മുഖാന്തിരം 16,00,000/-രൂപ Marriot Courtyard-നു കൈമാറിയെന്ന രേഖ വ്യാജമായി നിർമ്മിച്ച് Marriot.jpg എന്ന file name-ലും

12) 07-12-2017ന് കർദിനാൾ Marriot Lulu Kochi-ക്ക് 12,00,000/- രൂപ കൈമാറിയെന്നുമുള്ള Axis Bank-ന്റെ രേഖ വ്യാജമായി നിർമ്മിച്ചു Shareslip2.jpg എന്ന file name-ലും, 09-07-2017ന് കർദിനാൾ Marriot Lulu Kochi-ക്ക്‌ 85,000/- രൂപ കൈമാറിയെന്നുള്ള Axis Bank-ന്റെ രേഖ വ്യാജമായി നിർമ്മിച്ചു Slip1.jpg എന്ന file name-ലും 06-04-2017ന് Marriot Lulu Kochi-ക്ക് 1,16,000/- രൂപ കൈമാറിയെന്നുള്ള Axis Bank-ന്റെ രേഖയും നാലാം പ്രതി ആദിത്യ 13-09-2018 5.03 PMന് adithyavalavill@gmail.com എന്ന ഇമെയിലിൽനിന്ന് രണ്ടാം പ്രതിയായ ഫാ. പോൾ തേലക്കാട്ടിന്റെ thelakatpaul@gmail.com എന്ന ഇമെയിലിലേക്കും, ഒന്നാം പ്രതിയായ ഫാ. ടോണിയുടെ tonyisnear@gmail.com ഇമെയിലിലേക്ക് കോപ്പിയായും അയച്ചു നൽകിയും,

13) പ്രതികൾ വ്യാജരേഖകൾ പരസ്പരം കൈമാറിയും, കുറ്റകൃത്യത്തിനായി കൈവശം കരുതി സൂക്ഷിച്ചും, കർദിനാൾ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നതിന്റെ തെളിവുകൾക്കായി രണ്ടാം പ്രതി ഫാ. പോൾ തേലക്കാട് Luluconvention.jpg Marriot.jpg SLIP.jpg എന്നീ file name-കളുള്ള വ്യാജരേഖകൾ യഥാക്രമം Cardinal.jpg Cardinal1.jpg Cardinal2.jpg എന്നിങ്ങനെ rename ചെയ്ത് മൂന്നാം സാക്ഷിയായ മാർ ജേക്കബ് മാനത്തോടത്തിനു jmanathodath@gmail.com എന്ന ഇമെയിലിലേക്ക് അയച്ചും, ടി രേഖകളുടെയും, മേല്പറഞ്ഞ മറ്റു വ്യാജരേഖകളുടെയും print-കൾ എടുത്തു രണ്ടാം പ്രതി ഫാ. പോൾ തേലക്കാട്, അതിരൂപതയിലെ ഭൂമി വില്പന വിവാദത്തെ തുടർന്ന് നിയമിതനായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത് മുൻപാകെ കർദിനാൾ അഴിമതിക്കാരനാണെന്ന് ചിത്രീകരിച്ചു കബളിപ്പിക്കണമെന്നും, അപകീർത്തിപ്പെടുത്തണമെന്നും, അതുവഴി കർദിനാളിനെ സഭാ തലവൻ എന്ന സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയോ, സമ്മർദത്തിലാക്കി സ്വയം സ്ഥാനത്യാഗം ചെയ്യിക്കാൻ നിർബന്ധിക്കുകയോ ചെയ്യണമെന്നുള്ള ഗൂഢ ലക്ഷ്യത്തോടെ, അസ്സൽ രേഖകൾ എന്നതുപോലെ എത്തിച്ചു നൽകിയും, ടി രേഖകൾ മൂന്നാം സാക്ഷി മാർ ജേക്കബ് മാനത്തോടത് സീറോ മലബാർ സഭയുടെ ഉന്നതഅധികാരികളായ ബിഷപ്പുമാർ മാത്രം പങ്കെടുക്കുന്ന 2019 ജനുവരി 7 മുതൽ 18 വരെ സഭയുടെ ആസ്ഥാനമായ മൗണ്ട് സൈന്റ്റ് തോമസിൽ 08-01-2019 തിയതി സിനഡിന് മുൻപിൽ ഹാജരാക്കുന്നതിനു ഇടയാക്കിയും,

14) വ്യാജരേഖയിലെ ഭാഗങ്ങൾ ഭൂമി വില്പന അന്വേഷിച്ച ഇരുപതാം സാക്ഷി Dr. ജോസഫ് ഇഞ്ചിയോടി മുൻപാകെ കർദിനാളിനെതിരെ തെളിവായി മൂന്നാം പ്രതി ഫാ. ബെന്നി മാരാംപറമ്പിൽ ഹാജരാക്കി നൽകിയും,

മാപ്പുസാക്ഷിയായ വിഷ്ണു റോയിയുടെ കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്തു തെളിവ് നശിപ്പിച്ചും Indian Penal Code വകുപ്പുകൾ 120B, 465, 468, 471, 469, 417, 201, 34 പ്രകാരം പ്രതികൾ കുറ്റം ചെയ്തിരിക്കുന്നു.

കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ വിചാരണ തുടങ്ങുവാൻ പോകുന്ന ഈ ക്രിമിനൽ കേസിന്റെ നടപടികൾ e-courts വഴി ലഭ്യമാണ്.

പ്രതികളും മാപ്പുസാക്ഷിയും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകൾ പോലീസ് പിടിച്ചെടുക്കുകയും ഫോറെൻസിക് പരിശോധന നടത്തിയതിന്റെ വിശദംശങ്ങളും കുറ്റപാത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഈ വൈദീകരുടെ വാക്കുകൾ വിശ്വസിച്ചാണ് താൻ സഭാതലവനെതിരെ ക്രിമിനൽ കേസ് നൽകിയതെന്നു ഈ വിഷയത്തിൽ ആദ്യമായി കോടതിയെ സമീപിച്ച Adv. പോളച്ചൻ പുതുപ്പാറ പരസ്യമായി പറഞ്ഞിരിക്കുന്നു. അതോടൊപ്പം അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നടപടി ക്രമങ്ങൾ പാലിച്ചുള്ള അതിരൂപതയുടെ ഭൂമി വില്പനയിൽ അതിരൂപതക്ക് നഷ്ട്ടം ഒന്നും സംഭവിച്ചിട്ടില്ലെന്നും, കിട്ടുവാനുള്ള പണത്തിന് ഈടായി ലഭിച്ച വസ്തുവിന്റെ വില നോക്കുമ്പോൾ അതിരൂപതക്ക് ലാഭം മാത്രമാണെന്നും അദ്ദേഹം പറയുന്നു. ആലഞ്ചേരി പിതാവ് ചെയ്തതെല്ലാം അതിരൂപതയുടെ നന്മക്ക് വേണ്ടിയായിരുന്നു എന്നും, പിതാവിനെതിരെ കേസ് നൽകിയതിൽ ഖേദിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

NB: വ്യാജരേഖ കേസിന്റ വിശേഷങ്ങൾ തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments