എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ കർദിനാൾ ആലഞ്ചേരിക്കെതിരേ ആദ്യമായി ക്രിമിനൽ കേസ് കൊടുത്ത അഭിഭാഷകൻ അഡ്വ പോളച്ചൻ പുതുപ്പാറ ഖേദപ്രകടനവുമായി രംഗത്ത്. വിമത വൈദികർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരേ താൻ ആദ്യമായി കേസു കൊടുത്തതെന്നും അതിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് മാറ്റം അറിയിച്ചത്.
ആലഞ്ചേരി പിതാവിനു സാങ്കേതികമായി തെറ്റുപറ്റിയെങ്കിലും അദ്ദേഹം അതിരൂപതയെ വഞ്ചിച്ചിട്ടില്ല. തെളിവുകളും സത്യവും മൂടിവച്ച് തെറ്റിദ്ധാരണകൾ സമൂഹത്തിൽ പരത്തി ആലഞ്ചേരി പിതാവിനെതിരേ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഒരു വിഭാഗം വൈദികരാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത്. ഇവർ ആലഞ്ചേരി പിതാവിനെയും പടിയറ പിതാവിനെയും എറണാകുളംകാരനായ പാറേക്കാട്ടിൽ പിതാവിനെയും വിതയത്തിൽ പിതാവിനെയുമൊക്കെ തങ്ങളുടെ ഗുണ്ടായിസവും ഏകാധിപത്യവും കൊണ്ട് വിഷമിപ്പിച്ചിട്ടുണ്ട്. ഇവിടെയും ചരിത്രം ശക്തമായി ആവർത്തിച്ചു – അദ്ദേഹം പറഞ്ഞു.
അലോചനാ സമിതിയും ഫിനാൻസ് കൗൺസിലും എല്ലാം ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഭൂമിയിടപാട് നടന്നതെന്ന് ഇപ്പോൾ അഡ്വ പുതുപ്പാറ ഏറ്റുപറയുന്നു.
ആലഞ്ചേരി പിതാവിനെ കഴിയിലിറക്കാൻ കുറെ വൈദികർ ശ്രമിച്ചുവെങ്കിലും അദ്ദേഹം ചെയ്തതെല്ലാം അതിരൂപതയുടെ നന്മയ്ക്കായിരുന്നു. ഇതിനകത്ത് ഒരു പൈസ പോലും പിതാവ് കൈപ്പറ്റിയിട്ടില്ല എന്നതിനു തെളിവുണ്ട് – അഡ്വ പോളച്ചൻ മനസു തുറന്നു പറഞ്ഞു.
യഥാർത്ഥത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. എന്നാൽ രേഖകളിൽ ചില അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ധർമസങ്കടത്തിൽ വന്നുപെട്ട അദ്ദേഹത്തെ ഇതിൻ്റെ പേരിൽ ഒരു പറ്റം വൈദികർ പ്രതിസ്ഥാനത്താക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തു, ഇത് വലിയ ദുരന്തമാണ് – അദ്ദേഹം പറഞ്ഞു.
പിതാവ്, തനിക്ക് തെറ്റുപറ്റിയെന്നു പറഞ്ഞാൽ ഈ പ്രശ്നത്തിൽ ഇടപെടില്ല എന്റാണ് വൈദികർ പറയുന്നത്. ഇത് പച്ചക്കള്ളമാണ്. പ്രിസ്ബിറ്ററി കൗൺസിലിലും മാരാംപറമ്പിൽ കമ്മീഷൻ മുമ്പാകെയും ആലോചനാ സമിതിയിലും മൂന്നു പ്രാവശ്യം തനിക്ക് ശ്രദ്ധക്കുറവുണ്ടായെന്നും ചില അബദ്ധങ്ങൾ പറ്റിയെന്നും താനൊരു നിയമവും ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും രൂപതയുടെ നന്മയ്ക്കാണ് എല്ലാം ചെയ്തത് എന്നും പിതാവ് മൂന്നു പ്രാവശ്യം മാപ്പു പറഞ്ഞു. എന്നാൽ ഇതെല്ലാം മറച്ചു വച്ചു കൊണ്ടാണ് അദ്ദേഹത്തെ ”ഞാനും നിങ്ങളും എറണാകുളം അതിരൂപതയിലെ വൈദികരുമൊക്കെ ഇങ്ങനെ ക്രൂരമായി ക്രൂശിച്ചത്, ദുഃഖമുണ്ട് എനിക്ക്” – അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ തനിക്കു പറ്റിയ തെറ്റ് ഏറ്റു പറഞ്ഞു.
ആലഞ്ചേരി പിതാവ് അങ്കമാലി മെഡിക്കൽ കോളജിനടക്കം വാങ്ങിയ ഭൂമികൾ അതിരൂപതയ്ക്ക് വലിയ ലാഭമാണ്. വാങ്ങിയതിൻ്റെ ഇരട്ടി വില ഇന്നു കിട്ടും. ഈ കച്ചവടങ്ങളിൽ അതിരൂപതയ്ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. ആലഞ്ചേരി പിതാവ് രൂപതയെ രക്ഷിക്കുകയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.
“കർദിനാൾ ആലഞ്ചേരിക്കെതിരേ അടിസ്ഥാനരഹിതമായി ആരോപണമുന്നയിച്ച പലരും സത്യം മനസ്സിലാക്കി വരും ദിവസങ്ങളിൽ മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കുന്നു” എന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വ്യക്തി പുതുപ്പാറയുടെ വെളിപ്പെടുത്തലിഗെ സംബന്ധിച്ച് പറഞ്ഞത്