“കർദ്ദിനാൾ ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു” എന്ന വ്യാജം കഴിഞ്ഞ അഞ്ചു കൊല്ലമായി പറഞ്ഞു നടക്കുകയും കള്ളക്കണ്ണീർ ഒഴുക്കുകയും ചെയ്തവർ, തങ്ങൾ പറയുന്നതെല്ലാം സത്യമാണെന്നു തെളിയിക്കാൻ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു. ഈ മാന്യന്മാർ ഇപ്പോൾ 6 കോടി രൂപ ഭൂമിയിടപാടിൻ്റെ പേരിൽ പിഴയടച്ചു എന്ന വ്യാജ കണക്കുമായി വന്നെങ്കിലും ക്ളച്ച് പിടിച്ചില്ല. സുതാര്യത ആവശ്യപ്പെട്ട് കലാപമുണ്ടാക്കിയവർക്ക് മറുപടിയില്ല. ”എറണാകുളം വികാരത്തിൻ്റെ” പേരിൽ വിമത നീക്കത്തെ കണ്ണടച്ചു പിൻതാങ്ങിയവരെല്ലാം കടുത്ത നിരാശയിലാണ്. പാളയത്തിൽ പടയൊരുങ്ങുന്നു എന്ന കരക്കമ്പി പ്രചരിക്കുന്നുമുണ്ട്.
“6 കോടി പിഴ” വാദം അതിരൂപതയെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരിക്കുന്നതിൻ്റെ കൂടെ ഇപ്പോളിതാ പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റ് നൽകിയിരിക്കുന്ന നോട്ടീസും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ( നോട്ടീസ് കമൻ്റ് ബോക്സിൽ) ഇതിൻ്റെ അടിസ്ഥാനത്തിൽ അതിരൂപത സമാധാനം പറയേണ്ട ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്.
ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് 6-7-2021-നാണ് (തീയ്യതിയും വർഷവും ശ്രദ്ധിക്കുക) അതിരൂപതക്ക് “tax” അടക്കുവാനുള്ള Demand Notice ലഭിക്കുന്നത്. 2017 ഏപ്രിൽ ഒന്ന് മുതൽ 2018 മാർച്ച് 31വരെയുള്ള സാമ്പത്തിക വർഷത്തിൽ 3,42,13,345/- രൂപ TAX അടക്കുവാനാണ് ഈ നോട്ടീസ് ആവശ്യപ്പെടുന്നത്. ഇതിൻ്റെ നാലാമത്തെ ഖണ്ഡികയിൽ, ഈ തുക അടച്ചില്ലെങ്കിൽ പിഴ അടക്കേണ്ടതായി വരുമെന്നും പറയുന്നുണ്ട്. ആറാമത്തെ ഖണ്ഡികയിൽ, ഇതിൽ എതിർപ്പുകളുണ്ടെങ്കിൽ ഒരു മാസത്തിനകം അപ്പീൽ നൽകാവുന്നതാണെ എന്നും വ്യക്തമാക്കിയിരിക്കുന്നു.
ഈ രേഖ പ്രകാരം അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന തുക ടാക്സ് മാത്രമാണ്. അതിൽ ‘പിഴ’ സംബന്ധിച്ച് യാതൊരു പരാമർശവുമില്ല. ടാക്സ് അടയ്ക്കാൻ ആവശ്യപ്പെടുന്ന തുകയെ പിഴയായി നിർവ്വചിച്ചത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ? ഫാ. മാത്യൂ കിലുക്കൻ പുറപ്പെടുവിച്ച പത്രക്കുറിപ്പിലെ 6 കോടി പിഴ എന്ന വാദം എവിടെ നിന്നു വന്നു ? ഈ തുക കൂടാതെ പിഴയടച്ചതിന് മറ്റെന്തെങ്കിലും തെളിവുണ്ടെങ്കിൽ ആ കണക്കുകൾ പുറത്തു വിടാൻ അതിരൂപത തയ്യാറാകണം.
ഈ ടാക്സ് തുക( 3,42,13,345/- രൂപ) എങ്ങിനെയാണ് വസ്തു വിറ്റു കിട്ടിയ വരുമാനത്തിന്റെതാകുന്നത് എന്നൊരു പ്രധാന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. 2018 മാർച്ചിന് ശേഷമല്ലേ വസ്തു വിറ്റതിന്റെ പണം പൂർണ്ണമായും അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്? അപ്പോൾ ഇത് ഭൂമി വിൽപ്പനയുടെ ടാക്സ് മാത്രമാണെന്നു കണക്കാക്കാൻ കഴിയുന്നത് എങ്ങനെയാണ് ? അങ്ങനെയെങ്കിൽ ഈ ടാക്സ് തുക മറ്റു രീതിയിൽ ബാങ്ക് അക്കൗണ്ടിൽ എത്തിയ പണത്തിനേറെതു കൂടിയല്ലേ? അങ്ങനെയെങ്കിൽ എന്തൊക്കെയായിരുന്നു ആ ഇടപാടുകൾ? ഇത്രയും വലിയ തുക ടാക്സ് അടക്കത്തക്ക വിധത്തിൽ എത്ര രൂപ 2017-18 സാമ്പത്തിക വർഷം അതിരൂപതയുടെ അക്കൗണ്ടിൽ വന്നു? ഭൂമിയിടപാട് സമയത്തെ പ്രൊക്യൂറേറ്റർ ഫാ. ജോഷി പുതുവയെ 2018 ജനുവരിയിൽ വിവാദത്തെ തുടർന്ന് പ്രോക്യൂറേറ്റർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നല്ലോ. അതിനാൽ 2018 ജനുവരി മുതൽ മാർച്ച് വരെ പ്രൊക്യൂറേറ്റർ സ്ഥാനത്തുണ്ടായിരുന്ന വ്യക്തി ഇതിന് മറുപടി നൽകേണ്ടതുണ്ട്.
ആറാം ഖണ്ഡികയിൽ നിർദ്ദേശിക്കുന്ന പ്രകാരം അപ്പീൽ നൽകിയിരുന്നോ ? അതിൻ്റെ തെളിവ് ഹാജരാക്കാമോ ? അതോ അപ്പീൽ നൽകുന്നതിലും നല്ലത് ഈ tax അടച്ചു തല ഊരുന്നതാണ് എന്നു തിരിച്ചറിഞ്ഞതുകൊണ്ട് അപ്പീൽ നൽകാതിരുന്നോ ? അതുമല്ലെങ്കിൽ ടാക്സ് അടച്ചതിനെ “പിഴ” എന്ന് വരുത്തിത്തീർത്ത് കർദിനാൾ ആലഞ്ചേരി പിതാവിനെ വീണ്ടും ആക്ഷേപിക്കാം എന്നതായിരുന്നോ നിങ്ങളുടെ ലക്ഷ്യം ? ഈ നോട്ടിസ് ലഭിച്ച കാലത്തെ പ്രോക്യൂറേറ്ററാണ് ഈ കാര്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടത്.
രേഖകൾ പ്രകാരം −3,42,13,345/- രൂപ ടക്സ് അടച്ചിരിക്കെ ആറു കോടി രൂപ തികയ്ക്കാൻ 2,82,13,345 രൂപ കൂടി വേണമല്ലോ. എല്ലാം സുതാര്യമായിരിക്കണം എന്ന നമ്മുടെ പോളീസി പ്രകാരം ബാക്കി തുകയുടെ വിശദവിവരങ്ങളും പുറത്തു പറയുക.
കള്ളങ്ങൾ കൊണ്ട് കോട്ടകെട്ടി പ്രതിരോധം തീർക്കാൻ ഇനിയും ശ്രമിക്കരുത്. പുരയ്ക്കകത്തിരുന്ന് മന്ത്രിച്ചത് പുറപ്പുറത്തു നിന്ന് പ്രാഘോഷിക്കപ്പെടുമെന്നുള്ളത് ദൈവവചനമാണെന്ന് അതിരൂപതാ നേതൃത്വത്തിന് അറിയാമല്ലോ.
…….
തിരുട്ടെഴുത്തിൻ്റെ ഉസ്താദിനെ മുന്നിൽ നിർത്തി പ്രതിരോധം സൃഷ്ടിക്കാനാണ് വിമതന്മാർ ഇപ്പോൾ ശ്രമിക്കുന്നത്. അതിനായി ഔസേപ്പ് വൈലിക്കോടത്ത് എന്ന വൈദികൻ എഴുതിവിടുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങൾ മാത്രമാണ്.
ഫാ. വൈലിക്കോടൻ്റെ പ്രതികരണത്തിലെ ഒരു ഭാഗം നോക്കുക:
“ഞാനും കൂടി പങ്കെടുത്ത കാനോനിക സമിതിയായ presbyterial council യോഗത്തിൽ അങ്കമാലിയിൽ മെഡിക്കൽ കോളേജ് വേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. CMI സഭ രാജഗിരി multi speciality hospital നിർമ്മിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു hospital ന്റെ അതിജീവനം അസാധ്യമായിരിക്കുമെന്ന കാരണത്താലാണ് medical College വേണ്ടെന്നു തീരുമാനിച്ചത്. കാനോനിക സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി മെഡിക്കൽ കോളേജ് പണിയുവാൻ മറ്റൂരിൽ 23.5 ഏക്കർ ഭൂമി വാങ്ങിയത് മെത്രാപ്പോലീത്ത കാനോനിക സമിതികളെ ആദരിക്കുന്നില്ലായെന്നതിന്റെ തെളിവാണു”
അതിരൂപതയുടെ ഉന്നതാധികാര സമിതിയല്ല ഇദ്ദേഹം പറയുന്ന presbyterial council. അതിരൂപതയുടെ ആലോചന സമിതി, ഫിനാൻസ് കൗൺസിൽ, കൂരിയ എന്നിവയ്ക്ക് താഴെ മാത്രമാണ് വൈദിക സമിതി അഥവാ പ്രസ്ബിറ്ററി കൗൺസിൽ വരുന്നത്. ആലോചനാ സമിതിയുടെ തീരുമാനങ്ങളെ റദ്ദാക്കാൻ കഴിയുന്ന വിധം യാതൊരു അധികാരവും വൈദിക സമിതിക്കില്ല.
22-4-2013-ൽ കൂടിയ അതിരൂപതയുടെ ആലോചന സമിതിയുടെ മിനുട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത് താഴെ കാണുന്ന പ്രകാരമാണ് :
1. മെഡിക്കൽ കൊളേജിനെ കുറിച്ച് കഴിഞ്ഞ സമിതി എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നടത്തിയത്. ബഹു. പ്രോക്യൂറേറ്റർ അച്ചൻ മെഡിക്കൽ കോളേജിന്റെ സാമ്പത്തിക വശത്തേക്കുറിച്ചും അങ്കമാലി ആശുപത്രിയുമായി അതിനെ ബന്ധപ്പെടുത്തിയാലുള്ള നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു……….
മെഡിക്കൽ കോളേജ് വരുന്നത് കൊണ്ടുള്ള നേട്ടങ്ങൾ :
1. എറണാകുളത്തു മൂന്ന് ഹൈടെക് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്‌പിറ്റലുകൾ ഉണ്ട്. അതിനാൽ നല്ല ഡോക്ടർമാരെ ലഭിക്കുവാൻ (അതിരൂപതയുടെ ആശുപത്രികൾക്ക് ) ബുദ്ധിമുട്ടുണ്ടാകും. അതിനാൽ മെഡിക്കൽ കോളേജ് ആശുപത്രികളുടെ നിലനിൽപ്പിന് അനിവാര്യമാണ്.
2. L. F. നും ലിസിക്കും ഏകദേശം 100 ജൂനിയർ ഡോക്ടർ മാരുടെ സേവനം ലഭിക്കും.
3. കത്തോലിക്കാ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ അവസരം ലഭിക്കും.
4. ജനറൽ വാർഡിൽ കിടക്കകൾക്ക് ഫീസ് ഇല്ലാത്തതിനാൽ എല്ലാ വിഭാഗത്തിലും പെട്ട പാവപ്പെട്ട രോഗികൾക്ക് സാമ്പത്തികമായ ഗുണം ലഭിക്കും.
തീരുമാനങ്ങൾ :
1. അതിരൂപത ആദ്യകാലം മുതൽ തന്നെ ആതുരശുശ്രൂഷ രംഗത്തു ഊർജസ്വ ലമായി പ്രവർത്തിച്ചിരുന്നു എന്നും അതിന്റെ സ്വഭാവിക വളർച്ചയാണ് മെഡിക്കൽ കോളേജെന്നും, അതിനാൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങണം എന്നും യോഗം തീരുമാനിച്ചു. (തുടർന്ന് മെഡിക്കൽ കോളേജിന്റെ സംബന്ധിച്ച ആറ് തീരുമാനങ്ങൾ കൂടി എടുത്തതായി എഴുതിയിരിക്കുന്നത് കമന്റ് ബോക്സിൽ കാണുക.)
2-12-2015-ൽ ചേർന്ന ആലോചന സമിതിയുടെ തീരുമാനങ്ങളിൽ നിന്നും :
2. അതിരൂപതയുടെ പേരിൽ മാറ്റൂരിൽ സ്ഥലം വാങ്ങിയതിന്റെ ലക്ഷ്യം. 2014 ഏപ്രിൽ 7-ന് നടത്തപ്പെട്ട ആലോചന സമിതി യോഗത്തിൽ അങ്കമാലിക്കടുത്തു അതിരൂപത സ്ഥലം വാങ്ങുവാൻ ഉദ്ദേശിക്കുന്നത് LF മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനു വേണ്ടിയാണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്……..
അങ്കമാലി LF ആശുപത്രിയുടെ നല്ലൊരു പ്രൊജക്റ്റ് എത്രയും വേഗം മാറ്റൂരിൽ വാങ്ങിയ സ്ഥലത്തു തുടങ്ങണമെന്നും അഭിപ്രായമുണ്ടായി.
3. അതിരൂപതയുടെ കടം വീട്ടൽ:
അതിരൂപതയുടെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യതകൾ അതിരൂപത വക സ്ഥലം വിറ്റു വീട്ടുന്ന കാര്യത്തേക്കുറിച്ച് പ്രോക്യൂറേറ്ററോട് വിശദീകരണം ആരാഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ഒറ്റപ്പെട്ട വലിയ പ്ലോട്ടുകൾ വിൽക്കാതെ ചെറിയ പ്ലോട്ടുകൾ വിൽക്കുന്നതായിരിക്കും നല്ലതു എന്ന അഭിപ്രായം ഉണ്ടായി…….2016 മാർച്ച് 31-നകം അതിരൂപതയുടെ സാമ്പത്തിക ബാധ്യതയെല്ലാം വീട്ടി തീർക്കേണ്ടതാണ് എന്ന് തീരുമാനിച്ചു.
ആലോചനാ സമിതിയിൽ മെത്രാപ്പോലീത്തയെ കൂടാതെ രണ്ട് സഹായ മെത്രാന്മാരും മുതിർന്ന വൈദീകരും ഉൾപ്പെടെ ഒരു ഡസൺ അംഗങ്ങളുണ്ട്. മെത്രാപ്പോലീത്ത ആരോടും ആലോചിക്കാതെ അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു എന്നും, സ്വന്തം ഇഷ്ട്ടപ്രകാരം മെഡിക്കൽ കോളേജ് അതിരൂപതയുടെ മേൽ കെട്ടിയേൽപ്പിച്ചു എന്നും ലോകംമുഴുവൻ വ്യാജപ്രചാരണം നടന്നപ്പോൾ ഇവരെല്ലാം ഗൂഡമായ മൗനം പാലിക്കുകയാണുണ്ടായത് എന്ന് ഓർക്കുക.