Saturday, July 27, 2024
No menu items!
Homeആനുകാലികംഓഗസ്റ്റ് 10: മെറ്റിൽഡയും സാറായും കണ്ടുമുട്ടുന്ന ദിനം

ഓഗസ്റ്റ് 10: മെറ്റിൽഡയും സാറായും കണ്ടുമുട്ടുന്ന ദിനം


ഉദരത്തിൽ വഹിക്കുന്ന പൈതലിനെ പ്രസവിച്ച് പൊക്കിൾകൊടി മുറിക്കുന്നതോടെ താനുമായുള്ള അടുപ്പം തീരുമോയെന്ന ആശങ്കമൂലം കുഞ്ഞിനെ തന്റെ ശരീരത്തിൻ്റെ ഭാഗമായി എന്നെന്നും കൊണ്ടുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു അമ്മയുണ്ട്. അതിനാൽ പ്രസവം കഴിയുന്നത്ര താമസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു. ഉദരഫലത്തെ ഇത്രമേൽ സ്നേഹിച്ച് ഗർഭകാലത്തെ അനശ്വരമാക്കിയ മെറ്റിൽഡയാണ് ആ അമ്മ. അവർ ജീവിക്കുന്നത് പ്രമുഖ മലയാള കഥാകൃത്തായ എൻ.എസ് മാധവൻ്റെ “ലന്തൻബത്തേരിയിലെ ലുത്തിയാനികൾ” എന്ന നോവലിലാണ്. ഉദരഫലത്തെ പുല്ലുപറിക്കുന്ന ലാഘവത്തോടെ പറിച്ചുകളയാൻ പറയുന്ന സാറായെയും നമ്മൾ കണ്ടു. ജീവൻ്റെയും മരണത്തിൻ്റെയും പ്രതിനിധികളായി രണ്ട് സ്ത്രീ ജന്മങ്ങൾ! ഇവരിൽ ആരെയാണ് നാം പിന്തുണയ്ക്കുന്നത് എന്ന ചോദ്യം പ്രകമ്പനം കൊള്ളേണ്ട ദിനമാണ് 2021 ഓഗസ്റ്റ് 10.

ഗർഭസ്ഥ ശിശുവിനെ നശിപ്പിച്ചു കളയാൻ സ്വതന്ത്ര ഭാരതം നിയമം നടപ്പാക്കിയിട്ട് 50 ആണ്ടുകളാകുന്നു. 1971 ഓഗസ്റ്റ് 10 മുതൽ ഗർഭപാത്രത്തിൽ വച്ചു തന്നെ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ഓർമകൾക്കു മുന്നിൽ മനുഷ്യസ്നേഹികൾ മെഴുകുതിരികൾ കത്തിച്ച് കണ്ണീർ വാർക്കുന്ന ദിനം. ജീവൻ്റെയും മരണത്തിൻ്റെയും വാദപ്രതിവാദങ്ങൾക്കൊടുവിൽ, പിറന്നു വീഴാൻ അനുവാദമില്ലാതെ ജീവനിൽ നിന്ന് നിഷ്കാസിതരാകേണ്ടിവന്ന പൈതങ്ങളെയോർത്ത് നിശ്ശബ്ദമായി കണ്ണീരൊഴുക്കുന്നവരുടെ ദിനമാണത്!
ഭാരത കത്തോലിക്കാ സഭ ഈ ദിനത്തെ “വിലാപദിനമായി” പ്രഖ്യാപിച്ചിട്ടുണ്ട്.

“സാറാ”യുടെ അവകാശങ്ങൾ മനുഷ്യകുലത്തിൻ്റെ ശാപമാണെന്ന പ്രഖ്യാപനമാണ് ഓഗസ്റ്റ് 10ന് ഉയരേണ്ടത്.

1860-ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗർഭഛിദ്രം ഒരു ക്രിമിനൽ കുറ്റമായിരുന്നു. അത് The medical termination of pregnancy Act 1971 പ്രകാരം 1971 ഓഗസ്റ്റ് 10- മുതൽ നിയമ വിധേയമാവുകയായിരുന്നു. ഇതേത്തുടർന്ന് 1971 -നു ശേഷം ഇന്ത്യയിൽ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് മാതൃഗർഭത്തിൽ വച്ച് കൊലചെയ്യപ്പെട്ടത്. 2020ൽ ഭേദഗതി ചെയ്ത ഈ ആക്ട് പ്രകാരം 24 ആഴ്ച വരെ പ്രായമായ കുഞ്ഞുങ്ങളെ നിയമപ്രകാരം ഗർഭപാത്രത്തിൽ വച്ച് വകവരുത്താൻ സൗകര്യം നൽകുന്നു!

കഴിഞ്ഞ 50 വർഷങ്ങളായി ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോലൈഫ് മനോഭാവം ഭാരതീയർക്കിടയിൽ വളർത്താനുമായി ഭാരത കത്തോലിക്കാസഭ ഓഗസ്റ്റ് 10ന് “ജീവൻ്റെ സംരക്ഷണ ദിനം” ആചരിക്കാൻ സിബിസിഐ പ്രസിഡൻ്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എല്ലാ മനുഷ്യ സ്നേഹികളെയും ആഹ്വാനം ചെയ്യുന്നു.

കൊല്ലപ്പെട്ട ശിശുക്കൾക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകകളും ബലിയർപ്പണവും കത്തോലിക്കാ ദേവാലയങ്ങളിൽ നടക്കും. പൊതുജനത്തിൻ്റെ ബോധവത്കരണത്തിനുവേണ്ടി 24 മണിക്കൂർ നീളുന്ന സോഷ്യൽ മീഡിയ ഉപവാസം (ഡിജിറ്റൽ ബ്ലാക്ക് ഔട്ട്), രണ്ടു മിനിറ്റു നേരം ദേവാലയങ്ങളിൽ മരണമണിയും മുഴങ്ങും. കേരളസഭയിൽ ജീവസംരക്ഷണദിനം ആചരിക്കാൻ കെസിബിസി ഫാമിലി കമ്മീഷൻ ഇതിനകം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലായിരിക്കും ഈ ദിനാചരണം നടത്തപ്പെടുന്നത്.

ഓരോ ദിവസവും 3,85,000 കുഞ്ഞുങ്ങളാണ് ഭൂമിയിൽ പിറക്കുന്നത്. എന്നാൽ ഒരു ദിവസം 1,25,000 കുഞ്ഞുങ്ങൾ അബോർഷനിലൂടെ ലോകത്താകമാനം കൊല്ലപ്പെടുന്നു എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ കണക്കുകളെ അടിസ്ഥാനമാക്കി അബോർഷൻ സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന “വേൾഡോ മീറ്റർ” എന്ന സംഘടനയുടെ റിപ്പോർട്ടുകൾ പറയുന്നത്. അതായത് ഓരോ സെക്കൻഡിലും 1.44 കുഞ്ഞുങ്ങൾ വീതം മാതൃ ഗർഭത്തിൽ വച്ച് കൊല്ലപ്പെടുന്നു എന്നർത്ഥം! വർഷത്തിൽ 45 കോടിയിലേറെ മനുഷ്യജീവിതങ്ങളാണ് ഇപ്രകാരം നശിപ്പിക്കപ്പെടുന്നത്. നമ്മുടെ ഓരോ ശ്വാസോച്ഛാസത്തിൻ്റെ സമയത്തിലും ഓരോ ഗർഭസ്ഥ ശിശു കൊല്ലപ്പെടുന്ന ലോകമാണിത്.

“മനുഷ്യ ജീവൻ ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിൻ്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശമുള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽപെട്ടതാണ്” (സി.സി.സി 2270) ഇതാണ് കത്തോലിക്കാ സഭ ഔദ്യോഗികമായി വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്.

മന:പൂർവ്വം നടത്തുന്ന ഗർഭഛിദ്രം ധാർമിക തിന്മയാണെന്നും സഭ പ്രഖ്യാപിക്കുന്നു. “ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം. ഗർഭഛിദ്രവും ശിശുഹത്യയും വെറുക്കപ്പെടേണ്ട പാതകങ്ങളാണ്” (സി.സി.സി 2271)

പിറക്കാതെ പോകുന്ന ഓരോ കുഞ്ഞിൻ്റെയും വേദനിക്കുന്ന ഓർമകൾക്കു മുന്നിൽ,
🌹🌹🌹
ആദരാഞ്ജലികൾ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments