കേരള എക്സ് – മുസ്ളിംസ് സംഘടിപ്പിച്ച ക്ളബ് ഹൗസ് ചർച്ച അൽപ നേരം കേട്ടു. “സ്ത്രീവിരുദ്ധത ഇസ്ളാമിൽ” എന്നതായിരുന്നു വിഷയം. പ്രമുഖ ഇസ്ളാം വിമർശകരായ EA ജബ്ബാർ, Dr ആരിഫ് ഹുസൈൻ, ലിയാക്കത്തലി, നബീൽ എന്നിവരും മതംവിട്ട നിരവധി വനിതാ പ്രവർത്തകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ ചർച്ചയിൽ ഉണ്ടായിരുന്നു. ഈ ചർച്ചയിൽ ‘ലൗ ജിഹാദ്’ വഴി വഞ്ചിക്കപ്പെട്ട 23 കാരിയായ കണ്മണി എന്നൊരു പെൺകുട്ടി തൻ്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നു.
പ്രേമപരവശയായി ഒരു യുവാവിൻ്റെ പുറകെ ഇറങ്ങിത്തിരിച്ചതും വിവാഹശേഷം കൂടുതൽ കൂടുതൽ മതവിശ്വാസിയാക്കാൻ അയാൾ അവളെ പ്രേരിപ്പിക്കുന്നതും മതം പഠിക്കുന്നതും എല്ലാം അവൾ വിവരിച്ചു. പ്രണയ ദിനങ്ങളിൽ കാണാൻ കഴിയാത്ത വ്യത്യസ്ത മുഖമുള്ള തൻ്റെ പുതിയാപ്ള കർക്കശമായ മതനിയമങ്ങൾ അടിച്ചേൽപിക്കുന്നു, പല ഘട്ടങ്ങളിലും ദേഹോപദ്രവം ഏൽപിക്കുന്നു, ചീത്ത വിളിക്കുന്നു… അത്തർ മണമുള്ള പ്രണയ ദിനങ്ങൾ കഴിഞ്ഞു, മതനിയമങ്ങളുടെ സംഹാര താണ്ഡവം ആരംഭിച്ചു, ഒടുവിൽ പീഡനം സഹിക്കാതെ ഒരു വർഷത്തിനു ശേഷം അവൾ വിവാഹബന്ധം ഉപേക്ഷിച്ച് ”മുർദ്ദ”ത്തായി ജീവിക്കുന്നു.
കണ്മണി പറയുന്നു: എന്തിന് മതതീഷ്ണതയില്ലാത്ത വ്യക്തികളെ മത തീഷ്ണതയുള്ള യുവാക്കൾ പ്രേമിക്കുന്നു ? മതമാണ് പ്രധാനമെങ്കിൽ പിന്നെന്തിന് മതത്തിൽ താൽപര്യമില്ലാത്ത പെൺകുട്ടികളെ പ്രേമിച്ച് ഒടുവിൽ അവരുടെ ജീവിതം വഴിയാധാരമാക്കുന്നു ?
കണ്മണിയുടെ ഈ ചോദ്യങ്ങൾക്ക് ചില മതംവിട്ട സ്ത്രീകൾ നൽകിയ ഉത്തരം പ്രധാനപ്പെട്ടതാണ്. മതം മാറ്റുക, ദൈവത്തെ മാറ്റുവാൻ നിർബന്ധിക്കുക, വസ്ത്രധാരണ രീതി മാറ്റുക, തൻ്റെ മതനിയമങ്ങൾ പിൻപറ്റാൻ ആവശ്യപ്പെടുക എന്നിങ്ങനെ വിവാഹശേഷം മതവിഷയങ്ങൾ ചർച്ചയാകുമ്പോൾ ഉടനെ പെൺകുട്ടികൾ തിരിച്ചറിയുക ഇയാൾ തന്നേക്കാൾ മതത്തെയാണ് ഇഷ്ടപ്പെടുന്നത് എന്ന്. ഈ നിലയിൽ മുന്നോട്ടു പോയാൽ സ്ത്രീ എന്ന നിലയിൽ തൻ്റെ സ്വാതന്ത്ര്യം തീർത്തും ഇല്ലാതെയാകും, ഇനി പീഡനത്തിൻ്റെയും അടിമത്തത്തിൻ്റെയും ജീവിതമാണ് മുന്നിൽ എന്ന്. അതിനാൽ എത്രയും വേഗം വിവാഹബന്ധം അവസാനിപ്പിച്ച് പുറത്തു വരിക. പ്രണയകാലത്താണ് മതം ചർച്ചാ വിഷയമാകുന്നതെങ്കിൽ അന്നു തന്നെ പ്രണയം അവസാനിപ്പിക്കുക.
ഇസ്ളാമതംവിട്ട് ആയിരക്കണക്കിന് യുവതികൾ കേരളത്തിൽ പോലും പുറത്തു വരുമ്പോൾ ലൗ ജിഹാദ് വഴി പുതിയാപ്ളയുടെ മതഭാണ്ഡം ചുമക്കാൻ വിപ്ളവകാരികളായി ഇറങ്ങിത്തിരിക്കുന്നവർ ഒന്നറിയുക, മതവിഴുപ്പിന് ഭാരം കൂടുന്നു എന്നു തോന്നുമ്പോൾ പുറത്തു പോകാനും വിപ്ളവമാർഗ്ഗം ഉപയോഗിക്കാം.
ക്രിസ്റ്റ്യാനിറ്റി എന്നത് സ്വാതന്ത്ര്യമാണ്. ക്രിസ്തുവിൽ സ്വതന്ത്രരായ മനുഷ്യരുടെ കൂട്ടമാണിത്. ഈ യാഥാർത്ഥ്യമാണ് സൺഡേ സ്കൂളുകൾ ക്ളാസുകൾ യുവതി യുവാക്കളിൽ നിറയ്ക്കേണ്ടത്. അടിമത്വം പൈശാചികതയാണ്. ആത്മീയത സ്വാതന്ത്ര്യമാണ്.